ഒരു ട്രാക്കില്‍ നടന്ന അത്യപൂര്‍വ്വ സംഭവമാണെന്ന മട്ടിലാണല്ലോ നിങ്ങളുടെ വായന. ഏത് വക്കീലാന്‍ പറഞ്ഞാലും അങ്ങനെ നടക്കില്ലിഷ്ടാ. നമ്മടെ വക്കീലാന് പക്ഷെ, സംശയം തീര്‍ന്നിട്ടില്ല. ഒന്നേ ഒന്നേ രണ്ടായിരത്തി പതിനൊന്നില്‍ എറണാകുളത്തുനിന്ന് ഷൊര്‍ണ്ണൂരിലേക്കൊടിയ 56608-ാം നമ്പര്‍ പാസഞ്ചര്‍, അതേ ട്രാക്കിലൂടെ പോയ ഏതോ എക്സ്പ്രസിനെ വെട്ടിച്ചോടിയെന്നാ സംശയം.
സംശയം തോന്നാതിരിക്കാന്‍ വേറെ വഴിയുമില്ല. അഞ്ച് മിനിറ്റ് വൈകിയാണ് വക്കീലാന്റെ വില്ലനായ പാസഞ്ചര്‍ എറണാകുളം സൌത്തില്‍ നിന്ന് പുറപ്പെട്ടത്. നോര്‍ത്തിലെത്തുമ്പോഴും ഷെഡ്യൂള്‍ സമയം പിന്നിട്ടിരുന്നു. പക്ഷെ, ഷൊര്‍ണ്ണൂരിലെത്തുമ്പോള്‍ അരമണിക്കൂറോളം നേരത്തെ. മറിമായം എന്നല്ലാതെ വേറെന്തു പറയാന്‍. പാസഞ്ചറിന്റെ ഗാര്‍ഡിനോട് വക്കീലാന്‍ കാര്യം തിരക്കി തീര്‍ന്നിട്ടില്ല. കുട്ടിച്ചാത്തന്‍മാരുടെ നാടായ പെരിങ്ങോട്ടുകര അന്തിക്കാട്ടുനിന്ന് വരുന്ന പ്രോസിക്യൂട്ടര്‍ക്ക് പക്ഷെ ഇക്കാര്യത്തില്‍ വക്കീലാനെ സഹായിക്കാനാകും.
സംഭവം വ്യക്തമാക്കാന്‍ വക്കീലാന്‍ കണ്ടെത്തിയത് വളഞ്ഞ വഴിയാണെന്നാണ് മറ്റുവക്കീലാന്‍മാര്‍ പറയുന്നത്. മലയാളത്തിലുള്ള ചോദ്യം മനസ്സിലായില്ലെങ്കില്‍ ഹിന്ദിയില്‍ ചോദിക്കാമെന്നുവരെ ഗാര്‍ഡിനോട് വക്കീലാന്‍ പറയുന്നുണ്ട്. എവിടെ ഗാര്‍ഡിനുണ്ടോ കുലുക്കം. അയാള്‍ എന്തുപറഞ്ഞാലും പ്രതീക്ഷക്കുവിപരീതമാകും. ഇടയിലെല്ലാം പ്രത്യേക ചോദ്യം വരുന്നു; 'ഏത് സ്റ്റേഷനില്‍ വച്ചാണ് ട്രെയിന്‍ നേരത്തേ എത്തിയത്'- അപ്പോഴും 'മറ്റേ' സംശയം തീര്‍ന്നിട്ടില്ലെന്ന് സാരം. അതറിയില്ലെന്ന് ഗാര്‍ഡിന്റെ മറുപടി.
വക്കീലാനില്‍ നിന്ന് കലിയിളകിയ അടുത്ത ചോദ്യം:- ഷൊര്‍ണ്ണൂരിലെത്തുന്ന പാസഞ്ചറിന്റെ വാതിലുകളും ജനല്‍ ഷട്ടറുകളും അടക്കുന്നതുമാത്രമല്ലെ നിങ്ങളുടെ പണി?- 'നിയമം' ചിരിക്കുന്നു.
ചിരിപൊട്ടിയ ഗാര്‍ഡും ഉള്ളിലൊരുചോദ്യമെറിഞ്ഞഞ്ഞു-'വട്ടാണല്ലെ?'. അസ്സല്‍ വട്ട് അല്ലാതെന്ത് പറയാന്‍. അന്നേരം വന്നു അടുത്തത്- 'ആധുനിക കാലത്ത് വൈദ്യുതീകരിച്ച ട്രാക്കിലൂടെ ട്രെയിന്‍ പോകുമ്പോള്‍ ശബ്ദം കേള്‍ക്കില്ലെന്ന് പറയുന്നു?'-ആരു പറയുന്നു? എന്ന് ചോദിച്ചവര്‍ ഗാര്‍ഡിനുമുമ്പേ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അതിനുമുതിര്‍ന്നില്ല. പക്ഷെ, ചോദ്യത്തിനുള്ളില്‍ എന്തെങ്കിലും കാണാതിരിക്കില്ലെന്ന മട്ടിലായിരുന്നു സര്‍ക്കാര്‍ വക്കീലാന്റെ ചിന്ത. നമ്മടെ വക്കീലാന്റെ നൂറു ചോദ്യങ്ങളില്‍ മൂന്നെണ്ണം കൊളുത്തിപ്പിടിക്കുന്നതാണെന്ന കാര്യം തള്ളുന്നില്ല.
ഷൊര്‍ണ്ണൂര്‍ സ്റ്റേഷനിലേക്ക് തന്റെ ബോസായ കലാമണ്ഡലം രജിസ്ട്രാറെ കൊണ്ടുവരാന്‍ പോയ ഡ്രൈവറെ ഒരിക്കല്‍ വക്കീലാന്‍ 'നിറുത്തി പൊരിച്ചിരുന്നു'. രജിസ്ട്രാര്‍ക്ക് കലാമണ്ഡലത്തിലെ ജോലിയെന്താണ്?, കാറിലാണോ ട്രെയിനിലാണോ രജിസ്ട്രാറുടെ യാത്ര?, കാര്‍ വലതുഗെയിറ്റിലൂടെയാണോ ഇടതു ഗെയിറ്റിലൂടെയാണോ കലാമണ്ഡലത്തിലേക്ക് കയറ്റാറുള്ളത്?. അതൊരു സംഭവം തന്നെയായിരുന്നു. ബോസിനെ കൊണ്ടുവരും മുമ്പ് വീട്ടില്‍ നിന്ന് വരുന്നതിനിടെ ട്രാക്കില്‍ ഒരുപെണ്‍കുട്ടി അര്‍ധനഗ്നയായി മുഖത്തുനിന്ന് ചോര വാര്‍ന്നനിലയില്‍ കിടക്കുന്നത് കണ്ടതാണ് ഡ്രൈവര്‍ ചെയ്ത 'കുറ്റം'. പക്ഷെ, പുറത്തായത് രജിസ്ട്രാറുടെ തൊഴില്‍-യാത്രാ വിവരവും.
വക്കീലാന്‍ ചോദ്യങ്ങള്‍ തുടരണം. അതാണ് നമ്മുടെ മുദ്രാവാക്യം.
No comments:
Post a Comment